പതിവ് പോലെ വീട്ടില്‍ നിന്നും തിരക്കിട്ടിറങ്ങി , ബസ് സ്റ്റോപ്പിലേയ്ക്കോടവേ ഒരു പ്രാര്‍ഥനയെ ഉണ്ടായിരുന്നുള്ളൂ. "ഈശ്വരാ ഇന്നെങ്കിലും ഇരിക്കാനൊരു സീറ്റ് കിട്ടണേ". മുടക്കം കൂടാതെയുള്ള ഈ അപേക്ഷ , അപൂര്‍വമായേ സഫലമായിരുന്നുള്ളൂ. സ്റ്റോപ്പിലെയ്ക്ക് ഓടിയെത്തുന്ന പതിവ് യാത്രക്കാരിയെ കണ്ട് ഡ്രൈവര്‍ ബസ് നിര്‍ത്തി. ഓടിച്ചെന്നു ബസ്സിനുള്ളില്‍ കയറവേ എവിടെയെങ്കിലും ഒരു സീറ്റ് എനിക്കായി കാത്തിരിക്കുന്നു. ആരും ശല്യപ്പെടുത്താനില്ലാതെ സ്വയം മറന്ന് ചിന്തകളിൽ മുഴുകാം. ഇന്നു ബസ്സിൽ തിരക്ക് വളരെ കുറവാണു. രണ്ട് മണിക്കൂർ നീളുന്ന യാത്രയുടെ അവസാനമാവുമ്പോഴേക്കും ശ്വാസം വിടാൻ പറ്റാത്ത തിരക്കായിരിക്കും. ഏഴരക്കുള്ള ഈ വണ്ടി നഷ്ടമായാൽ പിന്നെ ലീവെടുക്കയേ തരമുള്ളൂ. മാനേജർ സാറിന്റെ വീർത്തുകെട്ടിയ മുഖം കാണുന്നതിലും നല്ലത് ലീവെടുക്കുന്നത് തന്നെയല്ലേ.
ചെറുപ്പക്കാരനായ ബസ് ഡ്രൈവർ ഏതോ തമിഴ് ഗാനം പതിയെ മൂളുന്നുണ്ട്. ഇയാൾക്ക് പഴയ്യൊരു മലയാളഗാനം പാടിയാലെന്താ? ഞാൻ ചിന്തിച്ചു. എന്താ മാഡ്ം വിശേഷങ്ങൾ ? - കണ്ടക്ടറുടെ കുശലം ചോദിക്കൽ .ഓ എന്തു പറയാൻ - മറുപടി ഒരു ചിരിയിലൊതുക്കി ഞാൻ വഴിയൊരത്തേക്ക് മിഴികൾ പായിച്ചു. സ്കൂളിലേക്കും കോളേജിലേക്കും പോകുന്ന കുട്ടികളുടെ തിരക്ക് ഏറി വരുന്നു. കുരുന്നുകളുടെ മുതുകിലെ ഭാരമേറിയ സ്കൂൾ ബാഗ് കണ്ട് എനിക്ക് സങ്കടം തോന്നി. പിച്ച വയ്ക്കാൻ തുടങ്ങുമ്പോൾ മുതലുള്ള ഈ ഭാരം ചുമക്കൽ എന്നാണവസാനിക്കുക. ജീവിതാവസാനത്തിലോ? ഓമനത്തമുള്ള ഒരു കൊച്ചു പെൺകുട്ടിയുടെ മുഖം എന്റെ മിഴികളിലുടക്കി. കൈവീശി അമ്മയോടു യാത്ര പറയുന്ന അവളുടെ മുഖം മനസ്സിൽ തങ്ങി നിന്നു. ഈശ്വരാ , എന്റെ മോൾ ..... അവൾക്കിന്നു സ്കൂൾ ബസ് കിട്ടിക്കാണുമോ ? അമ്മയെന്താ എന്നെ യാത്രയാക്കാൻ ഒരു ദിവസം പോലും ബസ് സ്റ്റോപ്പിൽ വരാത്തത് ? - അവളുടെ നിത്യേനയുള്ള ചോദ്യം എന്നെ നൊമ്പരപ്പെടുത്തിയിരുന്നു. ഈ തിരക്കിൽപ്പെട്ട് ജീവിതത്തിലെ നല്ല മുഹൂർത്തങ്ങൾ നഷ്ടമാകുന്നുവല്ലോ . ഒരമ്മയായിക്കഴിഞ്ഞിട്ടും അമ്മയുടെ സാമീപ്യം താനും എന്നും കൊതിക്കുന്നതല്ലേ ? പെട്ടെന്നാണ് മനസ്സിലേക്ക് ഫിലോമിന കയറി വന്നത്. സാധാരണയായി ഒറ്റയ്ക്കിരിക്കുമ്പോഴൊക്കെ എന്റെ ചിന്തകള്‍ ഫിലോമിനയെക്കുറിച്ചായിരിക്കും. ബാല്യത്തിലേക്ക് മനസ്സ് മടങ്ങിപ്പോയപ്പോളിതാ വീണ്ടുമവളെത്തി. അമ്മയുടെ തറവാട്ടില്‍ നിന്നും പോന്ന ഞാന്‍ മൂന്നാം ക്ലാസ്സിലാണ് പുതിയ സ്കൂളിലെത്തിച്ചേര്‍ന്നത്. ആദ്യദിവസം എന്നെ പരുഷമായി സ്വീകരിച്ചത് ഫിലോമിനയായിരുന്നു. കറുത്ത് മെലിഞ്ഞ്, ഉണ്ടക്കണ്ണുകളുള്ള അനുസരണയില്ലാതെ പാറിപ്പറക്കുന്ന എണ്ണമയമില്ലാത്ത ചുരുളന്‍ മുടിയുമായി ഫിലോമിനയെത്തി. പുതിയ കുട്ടിയോട് ആരും മിണ്ടരുതെന്ന ഫിലോമിനയുടെ കല്‍പ്പന മറ്റുള്ളവര്‍ ശിരസ്സാവഹിച്ചു. വല്ലാതെ പേടിച്ച് വിഷമിച്ച ഞാന്‍ അന്ന് മുഴുവന്‍ നിറുത്താതെ കരച്ചിലായിരുന്നു. ക്ലാസ് പരീക്ഷകള്‍ക്കും മറ്റും ഏറ്റവും നല്ല മാര്‍ക്ക് വാങ്ങിയിരുന്ന എന്നെ പിന്നീടെപ്പോഴോ ഫിലോമിനയും സംഘവും ഇഷ്ട്ടപ്പെടാന്‍ തുടങ്ങി. പക്ഷെ , ഇടയ്ക്കിടയ്ക്ക് യാതൊരു കാരണവുമില്ലാതെ അവര്‍ എന്നോട് പിണങ്ങിയിരുന്നു. ഫിലോമിനയുടെ ആജ്ഞ കിട്ടുമ്പോള്‍ മാത്രം പിണങ്ങുകയും പിണക്കം മാറ്റുകയും ചെയ്തിരുന്നു എന്റെ കൂട്ടുകാര്‍ . അപ്പോള്‍ മുതല്‍ എന്റെ ആഗ്രഹം എന്റെ ആഗ്രഹം വലുതാവുമ്പോള്‍ ഒരു 'ഫിലോമിന' ആവണമെന്നായി .'ഫിലോമിന' എന്ന സ്ഥാനത്തെത്തുവാന്‍ ഞാന്‍ തീവ്രമായി പ്രയത്നിച്ചുകൊണ്ടേയിരുന്നു .
കാലത്തിനും പ്രായത്തിനും ഒപ്പം ആഗ്രഹങ്ങള്‍ മാറി മാറി വളര്‍ന്നുവെങ്കിലും എന്റെ മനസ്സിലെ 'ഫിലോമിന' എന്ന ആഗ്രഹത്തിന് ഒരു മാറ്റവും വന്നില്ല. പത്താം തരം കഴിഞ്ഞതില്‍ പിന്നെ ഒരിക്കലും അവളെ കാണാനേ കഴിഞ്ഞിരുന്നില്ല. എപ്പോഴും ചിരിക്കുന്ന , കരയാനിഷ്ട്ടപ്പെടാത്ത ഫിലോമിന എന്റെ മനസ്സിലെ ആരാധനാപാത്രമായി തീര്‍ന്നു. പക്ഷെ കാരണമില്ലാതെ എന്നോട് പിണങ്ങിയിരുന്നതിനു തീരാത്ത ദേഷ്യവും അവളോട് തോന്നിയിരുന്നു. പക്ഷെ , ഇന്നും അന്നത്തെ 'ഫിലോമിന' എന്റെ മനസ്സില്‍ മിഴിവോടെ തെളിഞ്ഞു നില്‍ക്കുന്നു.
ജീവിതത്തിന്റെ വഴിത്താരകള്‍ എത്രയോ നിഗൂഡവും വിചിത്രവുമാണ്. ഏതു വഴിയെ നടക്കാന്‍ തുനിഞ്ഞുവോ ആ വഴി കാണാതെ ഇന്നുമലയുന്നു. ആരായിത്തീരാനാഗ്രഹിച്ചുവോ , ആ ആഗ്രഹങ്ങള്‍ ഇന്നെവിടെ? അല്ലെങ്കില്‍ത്തന്നെ ഇനിയെന്തിനു ഇത്രയൊക്കെ ചിന്തിക്കണം? അതിരാവിലെ തുടങ്ങുന്ന ഓട്ടം പാതിരാത്രിയില്‍ മതിയാക്കി , മറ്റൊന്നും ചിന്തിക്കാനാവാതെ തളര്‍ന്നു വീഴുമ്പോള്‍ ഓര്‍മ്മകള്‍ക്കെവിടെ സ്ഥാനം ? ആകെയുള്ള ആശ്വാസം ഈ ബസ് യാത്രയാണ്. സന്തോഷവും സങ്കടവും നഷ്ടബോധങ്ങളും എല്ലാം ചേര്‍ത്തൊരു നിര്‍വ്വികാര ഭാവം എപ്പോഴാണ് മുഖത്തു സ്ഥായിയായത് എന്ന് ഞാന്‍ പോലും അറിഞ്ഞിരുന്നില്ലല്ലോ ! എല്ലാവരും സന്തോഷത്തോടെ പൊട്ടിച്ചിരിക്കുമ്പോള്‍ അവര്‍ക്കൊപ്പം ചേരാന്‍ ഞാന്‍ ഭയപ്പെട്ടു. ഫിലോമിനയറിഞ്ഞാലോ ? ഉറക്കെച്ചിരിക്കാന്‍ തനിക്കു മാത്രമേ അവകാശമുള്ളൂ എന്നായിരുന്നു അവളുടെ ഭാവം!
അപ്പോഴാണ് തൊട്ടു പുറകിലെ സീറ്റില്‍ നിന്നും ഉറക്കെയുള്ള പൊട്ടിച്ചിരി കേട്ടത്. ഇവരൊക്കെ എത്ര ഭംഗിയായി ചിരിക്കുന്നു ! ഇവര്‍ക്കൊന്നും ഫിലോമിനയെ പേടിയില്ലേ ആവോ ? പള്ളിമണിയുടെ മുഴങ്ങുന്ന ശബ്ദം എന്നെ വീണ്ടും ചിന്തകളില്‍ നിന്നുണര്‍ത്തി. ബസ് ഒരു സ്റ്റോപ്പില്‍ നിര്‍ത്തിയിരിക്കുന്നു. ഇന്നെന്താ ഇവിടെ ഇത്ര തിരക്ക് ? രാവിലെയുള്ള കുര്‍ബാന കൂടാനാളുകള്‍ പള്ളിയിലേക്ക് തിരക്കിട്ട് നടക്കുന്നുണ്ടായിരുന്നു. എത്ര നാളായി ഞാനൊന്ന്‍ മനസ്സ് നിറഞ്ഞ് പ്രാര്‍ഥിച്ചിട്ട് ! അതെങ്ങനെ ..... ഒരഞ്ചു മിനിറ്റ് സ്വസ്ഥമായിരിക്കാന്‍ ഒരിക്കലും സാധിക്കാറില്ലല്ലോ.
പെട്ടെന്നാണ് ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരലര്‍ച്ച കേള്‍ക്കാനായത്. പീടികത്തിണ്ണയിലെ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരു സ്ത്രീ ശബ്ദം ഇപ്പോള്‍ വ്യക്തമായി കേള്‍ക്കാം. അപ്പോള്‍ വരെ തിരക്ക് കൂട്ടിയിരുന്ന ഡ്രൈവറും കണ്ടക്ടറും റോഡിലേക്ക് ഇറങ്ങിയോടുന്നത് കണ്ടു - കൂടെ യാത്രക്കാരില്‍ ഭൂരിപക്ഷവും. ഇപ്പോള്‍ ഒരു സ്ത്രീയുടെ പൊട്ടിച്ചിരി ശബ്ദം നന്നായി കേള്‍ക്കുന്നുണ്ട്. പൊട്ടിച്ചിരിയുടെ അവസാനം ഒരു തേങ്ങലിന് തുടക്കമിടാന്‍ ശ്രമിക്കുന്നുണ്ട് . പക്ഷെ വീണ്ടും കരയാന്‍ മറന്നു ഉറക്കെ ചിരിക്കുന്നു. വല്ലാത്ത ആകാംക്ഷയോടെ ഞാനും പുറത്തിറങ്ങി. ചുറ്റും കൂടി നിന്നവരെ തള്ളിമാറ്റി ആ ചിരിക്കുടമയെ കാണാന്‍ ഞാന്‍ വെമ്പല്‍ പൂണ്ടു.
ഒരു നിമിഷം ഞാന്‍ സ്തബ്ധയായി നിന്നു. കീറിപ്പറിഞ്ഞ മുഷിഞ്ഞൊരു സാരിയുടുത്ത് , എണ്ണമയമില്ലാത്ത പാറിപ്പറക്കുന്ന ചുരുളന്‍ മുടിയും , തുറിച്ചു നോക്കുന്ന ഉണ്ടക്കണ്ണുകളുമായി , എന്റെ മനസ്സിന്റെ സ്വപ്നമായ ഫിലോമിന. കാലം അവളില്‍ ഒത്തിരി മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. എങ്കിലും ഏതവസ്ഥയിലും ഫിലോമിനയെ തിരിച്ചറിയാന്‍ എനിക്കാവും.വല്ലാതെയലറിക്കൊണ്ട് കയ്യിലെ ഭാണ്ഡത്തില്‍ നിന്നു എന്തൊക്കെയോ വലിച്ചു വാരി നിരീക്ഷിക്കുന്ന അവള്‍ ആരെയോ ഉറക്കെ ശപിക്കുന്നുണ്ടായിരുന്നു. ഈശ്വരാ ഫിലോമിനയിതാ എന്റെ കണ്‍മുമ്പില്‍ തൊട്ടടുത്ത് . അവളെ ഒന്ന് സ്പര്‍ശിക്കാന്‍ എന്റെ കൈവിരലുകള്‍ വെമ്പല്‍ കൊണ്ടു. പാതി നീട്ടിയ കൈകള്‍ പേടിയോടെ ഞാന്‍ പിന്‍വലിച്ചു.
ചിരിക്കു തടസ്സമുണ്ടാക്കിയാല്‍ അവള്‍ വഴക്ക് പറയുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. 'ഫിലോമിനാ' .......നേര്‍ത്ത ശബ്ദം തൊണ്ടയില്‍ കുടുങ്ങി.
ഒരു നിമിഷം അവളുടെ മിഴികള്‍ എന്നിലുടക്കി. തുറിച്ചു നോക്കി വല്ലാത്ത ഭാവത്തില്‍ നിശ്ശബ്ദയായി അവള്‍ ഒരു നിമിഷം നിന്നു. പൊട്ടിച്ചിരിക്കാന്‍ അവള്‍ മറന്നുവെന്നു തോന്നി. കുന്നിന്‍ മുകളിലെ ദേവാലയത്തില്‍ നിന്നും മണിമുഴക്കം അപ്പോഴും കേള്‍ക്കുന്നുണ്ടായിരുന്നു. പെട്ടെന്നതാ ഒരു വാക്കുപോലും ഉരിയാടാതെ വീണ്ടുമവള്‍ ഉറക്കെ ചിരിക്കാന്‍ തുടങ്ങി. അവളുടെ പ്രജ്ഞയില്‍ ഞാനുമില്ല എന്ന തിരിച്ചറിവില്‍ നൊമ്പരമൂറുന്ന ഹൃദയത്തോടെ ഞാന്‍ പിന്തിരിഞ്ഞോടി. ബസ്സിനുള്ളിലെ എന്റെ സീറ്റില്‍ ചാരിയിരുന്നു കിതപ്പടക്കി.
യാത്രക്കാരെല്ലാം അവരവരുടെ സീറ്റുകളില്‍ സ്ഥാനം പിടിച്ചു. കണ്ടക്ടര്‍ തിരക്ക് കൂട്ടാന്‍ തുടങ്ങി. ബസ് നിരങ്ങി നീങ്ങി. ജനാലക്കമ്പികള്‍ക്കിടയിലൂടെ ഞാനാ കടത്തിണ്ണയിലേക്ക് ഒരിക്കല്‍ക്കൂടി നോക്കി. യാതോന്നുമറിയാതെ , പരിഭവമേതുമില്ലാതെ , കരയാന്‍ പോലും മറന്നു പൊട്ടിപ്പൊട്ടി ചിരിക്കുന്ന എന്റെ ഫിലോമിന. ഏതോ നിമിത്തം പോലെ ഇന്നത്തെ യാത്രയില്‍ നീയെന്റെ മുമ്പിലെത്തി.
പ്രിയപ്പെട്ട കൂട്ടുകാരീ ..... ഇപ്പോള്‍ എന്റെ മനസ്സിലെ 'നീ' ഒന്നുകൂടി തീക്ഷ്ണതയേറിയ ആഗ്രഹമായി വളരുന്നു. എനിക്ക് നിന്നിലേക്കെത്തിയെ പറ്റൂ . ഞാന്‍ .... ഞാനും ഒരു ഫിലോമിനയാവും ..... തീര്‍ച്ച.
-------------------
Presented by: ഗുരു @ കുഴല്‍വിളി
Presented by: ഗുരു @ കുഴല്‍വിളി
ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ് ചെയ്യാം.
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ഫേസ് ബുക്ക് കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ.
2.) രണ്ടാമത്തെ കമന്റ് ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ് വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ് ബോക്സ് വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക .
ശേഷം കോപ്പി ചെയ്തു താഴെ കമന്റ് കോളത്തില്‍ പേസ്റ്റ് ചെയ്യുക